കൊച്ചി: പാലാരിവട്ടം മെട്രോ സ്‌റ്റേഷനു സമീപം പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു. കൂനന്മാവ് സ്വദേശി യദുലാലാ (23)ണ് മരിച്ചത്. എട്ടുമാസം മുമ്പ് രൂപപ്പെട്ട കുഴി അടക്കാത്തതാണ് അപകട കാരണം. കുഴി അടയ്ക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇരുചക്രവാഹനത്തില്‍ പോകുകയായിരുന്ന യദു കുഴിക്ക് സമീപം അശാസ്ത്രീയമായി വച്ചിരുന്ന ബോര്‍ഡില്‍ തട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ലോറി യദുവിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ യദുലാല്‍ മരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പു കടവന്ത്രയില്‍ ഇരുചക്രവാഹന യാത്രക്കാരന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചിരുന്നു. വലിയരീതിയില്‍ ട്രാഫിക് ബ്ലോക്കുണ്ടാകുന്ന സ്ഥലമാണ് പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപമുള്ള റോഡ്. ഇവിടെ ഈ കുഴിയില്‍ വീഴാതിരിക്കാന്‍ ഇരുചക്രവാഹന യാത്രക്കാര്‍ ബുദ്ധിമുട്ടാറുണ്ട്. ഇത്തരത്തില്‍ കുഴിയുണ്ടെന്ന് അറിയിക്കാനായി അശാസ്ത്രീയമായി വച്ച ബോര്‍ഡാണ് ഇപ്പോള്‍ അപകടത്തിന് കാരണമായത്.