റിയാദ്: സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സന്ദര്‍ശന വിസാ നിരക്ക് കുത്തനെ കുറച്ച് സഊദി. എല്ലാ വിധ സന്ദര്‍ശക വിസക്കുമുള്ള നിരക്ക് 300 റിയാലാക്കിയാണ് കുറച്ചത്. ഇതോടെ ബിസിനസ് സന്ദര്‍ശനത്തിനൊപ്പം ബന്ധു സന്ദര്‍ശനവും മുന്നൂറ് റിയാല്‍ കൊണ്ട് സാധിക്കും. ഒരു മാസത്തെയും ഒരു വര്‍ഷത്തെയും സന്ദര്‍ശക വിസക്കും ഇനി മുതല്‍ മുന്നൂറ് റിയാല്‍ മതി.
ഹജ്ജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്കെല്ലാം ഏകീകൃത ഫീസ് ആയ 300 റിയാല്‍ ബാധകമായിരിക്കും. മൂന്ന് മാസം കാലാവധിയുള്ളതാണ് ഒന്നാമത്തെ വിസ. ഇതില്‍ ഓരോ മാസവും പുറത്ത് പോയി മടങ്ങിയെത്തണം.
ഒരു വര്‍ഷം കാലാവധിയുള്ളതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. ഈ വിസയില്‍ എത്ര തവണയും രാജ്യത്തിന് പുറത്ത് പോയി വരാം. ചുരുങ്ങിയത് മൂന്ന് മാസത്തിന് ശേഷം ഒരു തവണയെങ്കിലും പുറത്ത് പോയി വരണം. ട്രാന്‍സിറ്റ് വിസയുടെ കാലാവധി 96 മണിക്കൂറാണ്. ഇതുപയോഗിച്ച് കണക്ഷന്‍ ഫ്‌ളൈറ്റുകളുപയോഗിക്കുന്നവര്‍ക്ക് രാജ്യത്ത് മണിക്കൂറുകള്‍ തങ്ങാനുള്ള അവസരം ലഭിക്കും.
ടൂറിസം രംഗത്തെ നേട്ടം ലക്ഷ്യമിട്ടാണ് നിരക്ക് കുറച്ചത്. ആവര്‍ത്തിച്ചുള്ള ഉംറക്ക് ഏര്‍പ്പെടുത്തിയിരുന്ന രണ്ടായിരം റിയാല്‍ ഫീസും കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു.
സന്ദര്‍ശന വിസാ നിരക്കുകള്‍ കുത്തനെ കുറച്ചത് ടൂറിസം രംഗത്ത് നേട്ടമുണ്ടാക്കും. ഡിസംബറിന് മുന്നോടിയായി എല്ലാ രാജ്യങ്ങള്‍ക്കും സഊദിയിലേക്ക് ടൂറിസം വിസകള്‍ അനുവദിക്കും. സമ്പദ്ഘടനയില്‍ ടൂറിസം മേഖലവഴി വന്‍നേട്ടമാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
ആയിരം റിയാലിലേറെ ചിലവുണ്ടായിരുന്നു ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക്. നിലവില്‍ മുന്നൂറ് റിയാലുണ്ടെങ്കില്‍ വിസയും നേടി ടിക്കറ്റെടുത്താല്‍ സഊദിയിലെത്താം. ബിസിനസ് വിസകള്‍ക്കും, ടൂറിസം വിസകള്‍ക്കുമുള്ള നടപടികള്‍ എളുപ്പമാക്കിയിട്ടുണ്ട്.
പ്രത്യേക ഇവന്റുകള്‍ക്കായി വിസകള്‍ നിലവില്‍ അനുവദിക്കുന്നുണ്ട്. ഇതിന് പുറമേയാണ് ടൂറിസം വിസകള്‍ അനുവദിക്കുക. 51 രാജ്യങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വിസ ലഭിക്കും. ഇതില്‍ ഇന്ത്യയില്ല. എന്നാല്‍ ഡിസംബറോടെ മുഴുവന്‍ രാജ്യങ്ങള്‍ക്കും ടൂറിസം വിസ അനുവദിക്കുന്നതോടെ സഊദിയിലേക്കുള്ള യാത്ര അനായാസമാകും. ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വിസ നിരക്ക് കുറച്ച നടപടി ഗുണമാകും. ഫാമിലി വിസ ലഭിക്കാത്തവര്‍ക്കും പുതിയ തീരുമാനം നേട്ടമാകും.