ഇനി വ്യക്തികളെയും ഭീകരവാദികളായി പ്രഖ്യാപിക്കാം

അമിത് ഷായോട്, വിരല്‍ചൂണ്ടി ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്ന് ഉവൈസി

എന്‍.ഐ.എക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. 66 നെതിരേ 278 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ഇതുവരെ സ്വത്തുകള്‍ കണ്ടുകെട്ടാനും സംഘടനകളെ നിരോധിക്കാനുമായിരുന്നു എന്‍.ഐ.എക്ക് അധികാരമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംഘടനകള്‍ക്ക് പുറമെ വ്യക്തികളെക്കൂടി ഭീകരവാദികളായി പ്രഖ്യാപിക്കാനുള്ള അധികാരം നല്‍കുന്നതാണ് ഭേദഗതി. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഭീകരവാദ കേസുകള്‍ അന്വേഷിക്കാനും പുതിയ സ്‌പെഷല്‍ കോടതികള്‍ സ്ഥാപിക്കാനും എന്‍.ഐ.എക്ക് അധികാരമുണ്ടാകും. അതേസമയം മനുഷ്യാവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി കുറ്റപ്പെടുത്തി. എന്‍.ഐ.എയുടെ സ്വീകാര്യത ചോദ്യം ചെയ്യുന്ന കാലത്ത് ഭേദഗതി വിപരീതഫലമാണുണ്ടാക്കുകയെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
അതിനിടെ ചര്‍ച്ചയില്‍ അസദുദ്ദീന്‍ ഉവൈസിയും അമിത്ഷായും വാഗ്വാദം നടന്നു. എതിര്‍പ്പുമായി അസദുദ്ദീന്‍ ഉവൈസി എഴുന്നേറ്റപ്പോള്‍ ചര്‍ച്ച തടസപ്പെടുത്തരുതെന്ന് അമിത് ഷാ പറഞ്ഞു. തന്നെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നായിരുന്നു ഉവൈസിയുടെ മറുപടി. താന്‍ ആരെയും ഭയപ്പെടുത്തുന്നില്ലെന്നും ഭയപ്പെട്ടാല്‍ ഒന്നും ചെയ്യാനാവില്ലെന്നും അമിത്ഷായും തിരിച്ച് പ്രതികരിച്ചു. ഭേദഗതി ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യങ്ങളും എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ വരും. മനുഷ്യ-ആയുധക്കടത്തുകള്‍ അന്വേഷിക്കാനുള്ള അവകാശവും ബില്‍ എന്‍.ഐ.എക്ക് നല്‍കുന്നുണ്ട്. അതേസമയം ബില്ലിനെതിരേ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ എന്‍.ഐ.എഎന്‍ഐഎ അഭിഭാഷക തന്നെ എന്‍.ഐ.എക്കെതിരേ രംഗത്തുവന്നിരുന്നു. ഹിന്ദുത്വ ഭീകരര്‍ പ്രതിസ്ഥാനത്തുള്ള കേസുകളില്‍ അവര്‍ക്ക് അനുകൂലമായി എന്‍ഐഎ നിലപാടെടുക്കുന്നു എന്നായിരുന്നു അഭിഭാഷക വ്യക്തമാക്കിയിരുന്നത്.