തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ബില്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റേത് കരിനിയമമാണ്. സാധ്യമായ വേദികളിലെല്ലാം ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. പൗരത്വ ഭേദഗതി നിയമം ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

മതേതരത്വത്തില്‍ വിശ്വസിച്ച് ജീവിക്കുന്ന അനേക ലക്ഷം മുസ്ലിം സഹോദരങ്ങളുണ്ട്. പാകിസ്ഥാനിലേത് പോലെ ഇന്ത്യയിലും നടക്കണമെന്നാണ് ആര്‍എസ്എസ് പറയുന്നത് . ഇത് അംഗീകരിക്കാനാകില്ല. അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്ന നിയമം കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നിയമമായത് കൊണ്ട് കേരളത്തില്‍ നടപ്പാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ പൗരത്വ ഭേദഗതി ബില്ലിനിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗ് എം.പിമാര്‍ നേരിട്ടെത്തിയാണ് ഹര്‍ജി നല്‍കിയത്.