Muhammed Mubarak

ധാക്ക: കോളേജ് മുറ്റത്ത് ഒറ്റയ്ക്കു നില്‍ക്കുമ്പോഴാണ് അവര്‍ എന്നിലേക്ക് ഓടിയെത്തിയത്. പൊടുന്നനെ അവരുടെ കൈകളിലെ മൊബൈല്‍ ഫോണുകള്‍ എനിക്കു നേരെ ഉയര്‍ന്നു. വീഡിയോ എടുക്കുകയാണ്. പിന്നീട് എല്ലാവരും ഒത്തൊരുമിച്ച് ചോദിച്ചു; നിങ്ങള്‍ റോഹിംഗ്യ ആണോ..? അപ്പോഴൊന്നും മറുപടി കൊടുത്തില്ല. എനിക്കറിയാം അതെന്റെ വിദ്യാഭ്യാസമോഹത്തെ അപകടത്തിലാക്കുമെന്ന്…. വിദ്യാഭ്യാസം നേടുന്നത് ഒരു ക്രമിനില്‍ കുറ്റമാണോ… ഇത് മൗലികാവകാശമാണല്ലോ… ഞാനങ്ങനെയാണ് പഠിച്ചത്…

റോഹിംഗ്യയില്‍ ആയത് എന്റെ കുറ്റമാണോ..? ചോദിക്കുന്നത് ഇരുപതുകാരിയായ റഹീമ അക്തര്‍… കോക്‌സ് ബസാറിലെ ഇന്റര്‍നാഷണല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് റോഹിംഗ്യയാണെന്ന കാരണം കൊണ്ട് പുറത്താക്കപ്പെട്ട റഹീമ അക്തര്‍ പഠനം പെരുവഴിയിലായ തന്റെ മോഹങ്ങളുടെ ചിറകറ്റ് വിയര്‍ത്തുനില്‍ക്കുകയാണ്. അത്രമേല്‍ ഉന്നതവിദ്യാഭ്യാസം എന്നത് തന്റെ ലക്ഷ്യമായി കണ്ട റഹീമ യൂണിവേഴ്‌സിറ്റിയിലെ തന്റെ നിയമപഠനത്തിനിടെ നേരിട്ടത് കടുത്ത അനീതിയാണ്. ആ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഇവര്‍ പുറത്താക്കപ്പെട്ടത്.
കോക്‌സ് ബസാറില്‍ അമ്മാവന്റെ കൂടെയാണ് ഇപ്പോള്‍ താമസിക്കുന്നതെങ്കിലും ഇക്കാര്യം പുറത്തുപറയാതിരിക്കുകയാണ്. പുറത്തറിഞ്ഞാല്‍ അവരുടെ ജീവിതവും അപകടത്തിലാകുമെന്ന് റഹീമ അക്തര്‍ പറയുന്നു.

12 ാം വയസില്‍ എത്തിനിലല്‍ക്കെ പിതാവ് സ്‌കൂളില്‍ നിന്ന് റഹീമയെ വിലക്കി. തുടര്‍ന്ന് വിവാഹം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നിരന്തരമുള്ള പ്രതിരോധത്തിനു മുന്നില്‍ പിതാവ് അടിയറവു പറയുകയായിരുന്നു. ഇപ്പോള്‍ വിവാഹം വേണ്ടെന്നും പഠനമാണ് തന്റെ മുന്നിലുള്ള ഏക ലക്ഷ്യമെന്നും റഹീമ തന്റെ ബാല്യകാലത്തെ പക്വമായ മനസുകൊണ്ട് ശാഠ്യം പിടിച്ചപ്പോള്‍ പിതാവ് വഴങ്ങിക്കൊടുത്തു. ജനിച്ചതും വളര്‍ന്നതും ബംഗ്ലാദേശിലാണ്.
1992 ല്‍ മ്യാന്‍മറില്‍ നിന്ന് റോഹിംഗ്യന്‍ അഭയാര്‍ഥികളെ കൂട്ടത്തോടെ പുറത്താക്കിയ സമയത്ത് അവളുടെ മാതാപിതാക്കള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയായിരുന്നു.,

റോഹിംഗ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളിലെ അനൗപചാരിക പ്രൈമറി സ്‌കൂളുകളില്‍ മാത്രമേ പഠിക്കാന്‍ അനുവാദമുള്ളൂ. ചില റോഹിംഗ്യന്‍ കുടുംബങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ബംഗ്ലാദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ വ്യാജരേഖകള്‍ ഉണ്ടാക്കുന്നുണ്ടെന്ന് റഹീമ പറയുന്നു. കുറച്ചുവര്‍ഷങ്ങള്‍ മുമ്പു വരെ റോഹിംഗ്യകളെ ബംഗ്ലാദേശിലെ സ്‌കൂളുകളില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അന്നൊന്നും റോഹിംഗ്യകള്‍ എന്ന് മുദ്ര ഇവരുടെ മേല്‍ പതിഞ്ഞിരുന്നില്ല. 2019 ജനവരി മുതലാണ് വിദ്യാഭ്യാസം റോഹിംഗ്യകള്‍ക്ക് വിലക്കപ്പെടുന്നത്. ബംഗ്ലാദേശ് സര്‍ക്കാര്‍ റോഹിംഗ്യകളെ സ്‌കൂളികളില്‍ നിന്നു പുറത്താക്കാനും അവരെ വേട്ടയാടാനും തുടങ്ങിയെന്ന് ഹ്യൂമന്‍ റൈറ്റ് വാച്ച് തന്നെ പറയുന്നുണ്ട്.

റഹീമ അക്തര്‍

2017ഓഗസ്റ്റില്‍ ഏഴു ലക്ഷത്തോളം റോഹ്ംഗ്യകളാണ് മ്യാന്‍മര്‍ വിട്ട് പലായനം ചെയ്യപ്പെട്ടിട്ടുള്ളത്.
അന്താരാഷ്ട്ര ധാരണയനുസരിച്ച് ബംഗ്ലാദേശിലെ റോഹിംഗ്യകള്‍ക്ക് എല്ലാ വിധ വിദ്യാഭ്യാസ ആനുകൂല്യങ്ങളും നല്‍കാന്‍ അവിടുത്തെ സര്‍ക്കാര്‍ ബാധ്യതരാണെന്ന് ഹ്യൂമന്‍ റൈറ്റ് വാച്ച് തലവന്‍ഡ ബില്‍ വാന്‍സ് ഏസ്വെല്‍ഡ് പറഞ്ഞു.