ഇ.കെ സജീര്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിച്ചേക്കും. വിമാനത്താവളത്തിലേക്കുള്ള ജില്ലയിലെ ആറു പാതകള്‍ ആറുവരിയാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പദ്ധതിയുമായി ജില്ലയില്‍ ആറുറോഡുകള്‍ ആറുവരിപാതയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതു പിന്നീട് നാലുവരിപാതയാക്കാനാണ് തീരുമാനമായത്. ഇതില്‍തന്നെ മൂന്നു റോഡുകളുടെ പദ്ധതിരേഖ തയാറാക്കാന്‍ കര്‍ണാടകത്തിലെ ഐഡെകിനെ കണ്‍സള്‍ട്ടന്റായി നിയമിച്ചിരുന്നു. തലശ്ശേരികൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി-മട്ടന്നൂര്‍, കുറ്റ്യാടി-പെരിങ്ങത്തൂര്‍-പാനൂര്‍-മട്ടന്നൂര്‍, മാനന്തവാടി-ബോയ്‌സ് ടൗണ്‍പേരാവൂര്‍*ശിവപുരം-മട്ടന്നൂര്‍ എന്നീ മൂന്നു റോഡുകളാണ് ഉടന്‍ നാലുവരി പാതയാക്കി നവീകരിക്കുക. ഇതുപ്രകാരം ഒരാഴ്ച മുമ്പ്് തന്നെ സര്‍വേ നടപടികള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് മൂന്നുറോഡുകള്‍ നാലുവരി പാതയക്കാനുള്ള രേഖകള്‍ ഐഡെക് സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ചെയ്തു.
അതിനിടെ തലശ്ശേരി -കൊടുവള്ളി -അഞ്ചരക്കണ്ടി- മട്ടന്നൂര്‍ റോഡിന്റെ അലൈന്‍മെന്റ് നേരത്തെ തീരുമാനമായതാണെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ മാറ്റം പ്രകാരം പാതയ്ക്കരികിലെ കുടുംബങ്ങള്‍ ഒഴിഞ്ഞുപോകേണ്ടി വരില്ല.

അതേസമയം
മൂന്നുമാസത്തിനകം മൂന്നു റോഡുകളുടെയും വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും. സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാല്‍ ഉടന്‍ റോഡ് നവീകരണ പ്രവൃത്തി തുടങ്ങാനാകുമെന്നാണു പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ പ്രതീക്ഷ.

ദേശീയപാതയായി ഉയര്‍ത്തിയ മേലെചൊവ്വ-വായാന്തോട്-മട്ടന്നൂര്‍ വിമാനത്താവളം റോഡിന്റെ അലൈന്‍മെന്റ് ദേശീയപാതാ വിഭാഗം സര്‍ക്കാരിനു സമര്‍പ്പിച്ചു. ഇത് അംഗീകരിച്ചാല്‍ ഉടന്‍ നവീകരണ പ്രവൃത്തി തുടങ്ങാനാകും. നിലവിലെ രണ്ടുവരി പാത 24 മീറ്റര്‍ വീതിയിലായിരിക്കും നവീകരിക്കുക.