ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗിആദിത്യനാഥ് പൊലീസിന്റെ നരനായാട്ട്. സംസ്ഥാനത്തെ മുസ്ലിംകള്‍ പുറത്തിറങ്ങാന്‍ പോലുമാകാതെ ഭയന്നുകഴിയുകയാണ്. അതിനിടെ വീടുകളില്‍ കയറി പൊലീസ് യുവാക്കളെ പിടിച്ചുകൊണ്ടുപോകുന്നുമുണ്ട്. ഡില്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്വദേശമായ യു.പിയിലേക്ക് പോകാന്‍ കഴിയാതെ ഡല്‍ഹിയില്‍ തന്നെ തങ്ങുകയാണ്. ഇതുസംബന്ധിച്ച് ജെ.എന്‍.യുവിലെ ഗവേഷക ഉമ്മുല്‍ ഫായിസയാണ് സുഹൃത്തുമായി സംസാരിച്ച കാര്യം ഇപ്പോള്‍ ഫേസ്്ബുക്കില്‍ വെളിപ്പെടുത്തിയത്.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം വായിക്കാം

കുറച്ചു മുമ്പ് ജെ എന്‍ യുവിലെ ഒരു സുഹൃത്തിനോട് സംസാരിച്ചു. അവന്‍ ഉത്തര്‍പ്രദേശില്‍ പോകാതെ ഡല്‍ഹിയില്‍ തന്നെ തങ്ങുകയാണ്. പത്തൊമ്പത് ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷം വലിയ ഭീതിയിലാണ് ഉത്തര്‍പ്രദേശില്‍ കഴിയുന്നത്. പ്രക്ഷോഭകാരികള്‍ക്കെതിരെ ‘പ്രതികാരം ‘ ചെയ്യാന്‍ ആഹ്വാനം ചെയ്ത യോഗി ആദിത്യനാഥിന്റെ പ്രസംഗമാണ് ഇപ്പോഴത്തെ വയലന്‍സിന്റെ അടിയന്തിര കാരണം.

മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടയുടനെ പോലീസ് 36 ലേറെ പേരെ ഇതുവരെ വെടിവെച്ചുകൊന്നുവെന്നാണ് അവന്‍ പറയുന്നത്. ഇതില്‍ എട്ടു വയസ്സായ ഒരു ബാലനും ഉള്‍പ്പെടുന്നു. അയ്യായിരത്തോളം മുസ്ലിം പ്രക്ഷോഭകാരികളെ കടുത്ത വകുപ്പുകള്‍ ചാര്‍ത്തി ജയിലിലടച്ചു. പതിനായിരത്തോളം വരുന്ന പ്രക്ഷോഭകാരികള്‍ക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. രാത്രിയും പകലും എന്നില്ലാതെ റെയ്ഡ് നടക്കുന്നു.

ഉത്തര്‍പ്രദേശില്‍ മുസ് ലിം പ്രതിഷേധം ഇപ്പോള്‍ ഭരണകൂടവും സംഘപരിവാരവും ചേര്‍ന്ന് അടിച്ചമര്‍ത്തിക്കഴിഞ്ഞു. അഅസം ഖാന്റെ സ്ഥലമായ റാം പൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ ഇപ്പോള്‍ പ്രതിഷേധമില്ലെന്നാണ് അവന്‍ പറയുന്നത്.
പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കള്‍ അടക്കം ജയിലിലാണ്. ബാര്‍ കൗണ്‍സിലുകള്‍ മുസ് ലിംകള്‍ക്ക് നിയമസഹായം നല്‍കില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നു. സഹായിക്കാന്‍ തയ്യാറുള്ള വക്കീലന്‍മാരെ ഭീഷണിപ്പെടുത്തുന്നു

അലീഗഢ് സര്‍വകലാശാലയില്‍ നിന്നാണ് ഉത്തര്‍പ്രദേശില്‍ പ്രതിഷേധം തുടങ്ങിയത്.ഒരാഴ്ചക്കു ശേഷം തുറക്കുന്ന അലീഗഡ് മുസ് ലിം സര്‍വകലാശാലയിലേക്കാണ് ഉത്തര്‍പ്രദേശിലെ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം ഇനി ഉറ്റുനോക്കുന്നത്.