ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ് ഉപാധികളോടെ ജാമ്യം ലഭിച്ചു. നാല് ആഴ്ച ഡല്‍ഹിയില്‍ നില്‍ക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും ഉത്തര്‍പ്രദേശിലെ ശഹരന്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയില്‍ പ്രതിഷേധിച്ചതിനായിരുന്നു അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കോടതിയില്‍ ചന്ദ്രശേഖര്‍ ആസാദിനെതിരേ തെളിവു കൊണ്ടുവരാന്‍ ഡല്‍ഹി പൊലീസിനു കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. ഇത് ഭരണഘടന അനുവദിച്ചുനല്‍കുന്ന സമരമാര്‍ഗമാണെന്ന് കോടതി പറഞ്ഞു. ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

പ്രതിഷേധക്കാരെ തടഞ്ഞ പൊലീസിനെതിരേ അതിരൂക്ഷമായ വിമര്‍ശനം നടത്തിയ ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് ജഡിജി കാമിനി ലാലുവാണ് ജാമ്യം അനുവദിച്ചത്. ആസാദിനു വേണ്ടി ഹാജരായ അഡ്വ. മഹ്മൂദ് പ്രാചയുടെ വാദവും കോടതി കേട്ടു.

കഴിഞ്ഞ ഡിസംബര്‍ 21ന് അര്‍ധ രാത്രിയാണ് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ജമാമസ്ജിദിനു സമീപത്തുനിന്ന് പൊലീസിന് മുമ്പാകെ അറസ്റ്റ് വരിച്ചത്.