മലപ്പുറം: പൗരത്വ പ്രക്ഷോഭത്തിനെതിരെ യു.പി പൊലീസ് നടത്തിയ ഭീകരവാഴ്ചയുടെ നേര്‍കാഴ്ചകളുമായി മുബീന്‍ നദ്‌വി സംവിധാനം ചെയ്ത ഡോക്യുമെന്ററി ഫിലിം ബുള്ളറ്റ് മാര്‍ക് റിലീസ് ചെയ്തു. വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ സ്വാതന്ത്ര്യത്തെ പോലും അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരതയുടെ തേര്‍വാഴ്ചക്കാലത്ത് ഓരോരുത്തര്‍ക്കും ചെയ്യാവുന്ന തരത്തിലുള്ള ഇടപെടലിന് പ്രേരണയാണ് ബുള്ളറ്റ് മാര്‍ക് എന്ന് പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ പറഞ്ഞു.

വളച്ചൊടിക്കുകയും വക്രീകരിക്കുകയും മാത്രമല്ല, ശുദ്ധ നുണക്കഥകള്‍ പോലും വാര്‍ത്തയാക്കപ്പെടുന്ന ഇക്കാലത്ത് പ്രശ്‌നബാധിത മേഖലകളില്‍ നിന്ന് നേരിട്ട് പകര്‍ത്തിയ ഈ ഡോക്യുമെന്ററി മാധ്യമനീതിക്ക് വേണ്ടിയുള്ള അനുകരണീയ ചുവടാണെന്ന് സീനിയര്‍ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ പി. അഹ്മദ് ശരീഫ് പറഞ്ഞു. നീതിയുടെ ശവപ്പറമ്പായി മാറുന്ന ഇന്ത്യയില്‍ കുഴിച്ചുമൂടപ്പെടുന്ന പച്ചയായ സത്യങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ചെറുശ്രമങ്ങള്‍ പോലും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് മനുഷ്യവകാശ പ്രവര്‍ത്തകന്‍ റെനി ഐലിന്‍ ഓര്‍മിപ്പിച്ചു.

ചലച്ചിത്ര പ്രതിരോധത്തിന്റെ സാധ്യകള്‍ ഫാഷിസത്തിനെതിരെ മൂര്‍ച്ചയോടെ പ്രയോഗിക്കേണ്ട കാലമാണിതെന്ന് ഫിലിം ആക്ടിവിസ്റ്റ് സുന്ദരരാജ് പറഞ്ഞു. നിയമപാലനം ഫാസിസ്റ്റ് ഇംഗിതത്തിന് കീഴടങ്ങിയ ഈ ദുരന്തകാലത്ത് പ്രതിരോധത്തിന്റെ പുതുവഴികള്‍ തുറക്കുന്ന മുബീന്‍ നദ്‌വിയെപ്പോലുള്ളവരുടെ ഉദ്യമം ആദരണീയമാണെന്ന് ലീഗല്‍ ആക്ടിവിസ്റ്റും നിയമഗവേഷകയുമായ അഡ്വ. ശാരിക പള്ളത്ത് അഭിപ്രായപ്പെട്ടു.

ഡോക്യുമെന്ററി/ ഫിലിം നിര്‍മാണ രംഗത്തേക്ക് ഇസ്‌ലാമിക കലാലയങ്ങളില്‍ നിന്നുള്ളവര്‍ കടന്നുവരുന്നത് പ്രതീക്ഷ പകരുന്ന അനുഭവം തന്നെയാണെന്ന് ഡോക്യുമെന്ററി സംവിധായകനും അഭിഭാഷകനുമായ അഡ്വ. മുഹമ്മദ് ഹാഷിര്‍ പറഞ്ഞു. അഡ്വ. എ.എ റഹീം, വി. പ്രഭാകരന്‍, സലാം കൂട്ടിലങ്ങാടി, എ.എം നദ്‌വി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡയറക്ടര്‍ മുബീനുല്‍ ഹഖ് നദ്‌വി നന്ദി പറഞ്ഞു