(ലണ്ടനില്‍നിന്ന് തക്‌യുദ്ദീന്‍)

ലണ്ടന്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ രാജ്യങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യന്‍ പൗരന്മാരും സ്വദേശികളും പങ്കെടുത്ത പ്രതിഷേധ സംഗമങ്ങളില്‍ മലയാളത്തില്‍ മോദി സര്‍ക്കാരിനെതിരേയും മുദ്രാവാക്യം വിളിക്കുന്നതും കാണാം. അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. യു.കെ, യു.എസ്, മനി, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധവുമായി ജനം സംഘടിച്ചത്.

മെല്‍ബണില്‍ സംഘടിപ്പിച്ച പ്രതിഷേധം

കഴിഞ്ഞദിവസം ലണ്ടനില്‍ ലുമ്മയുടെ (ലൂട്ടന്‍ മലയാളി മുസ്ലിം അസോസിയേഷന്‍) നേതൃത്വത്തില്‍ യൂട്ടന്‍ കൗണ്‍സില്‍ ഒഫിസിസു മുന്നിലെ ജോര്‍ജ്ജ് സ്ട്രീറ്റില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ നൂറുകണക്കിനു പേരാണ് പങ്കെടുത്തത്.

ജര്‍മനിയില്‍ സംഘടിപ്പിച്ച പ്രതിഷേധം

ലണ്ടനിലെ പാര്‍ലമെന്റിന് മുന്നിലും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫിസിനു മുന്നിലും നടന്ന പ്രതിഷേധ സമരത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ലണ്ടനിലെ മറ്റിടങ്ങളിലും വരുംദിവസങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

 

മെല്‍ബണ്‍ ഫെഡറേഷന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിദേശികളടക്കമുള്ള പതിനായിരത്തോളമാളുകളാണ് ഇവിടെ പ്രതിഷേധത്തില്‍ അണിനിരന്നത്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, ഇന്ത്യയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ പ്ലക്കാര്‍ഡുമായാണ് ഇവര്‍ പ്രതിഷേധിച്ചത്.