എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നിയമസഭാ സ്പീക്കര്‍ പി. രാമകൃഷ്ണന്‍. നാവിന് എല്ലില്ലാത്തതിനാല്‍ എന്തും പറയാമെന്ന രീതി തനിക്കില്ല. തന്റെ മുട്ടുകാലിന്റെ ബലം എല്ലില്ലാത്ത നാവ് കൊണ്ട് ആരും അളക്കേണ്ടെന്നും അദ്ദേഹം തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്പീക്കറുടെ പരിമിതി ഒരു ദൗര്‍ബല്യമായി കാണരുത്. നിരായുധനായ ഒരാളോട് വാളുകൊണ്ട് യുദ്ധംചെയ്യുന്ന പോലെയാണ് സ്പീക്കര്‍ക്കെതിരായ ആരോപണം. കേസിന്റെ കണ്‍ക്ലൂഷനെ കുറിച്ചോ അതിന്റെ നടപടിക്രമങ്ങളെ കുറിച്ചോ കേസിന്റെ മെറിറ്റിനോ കുറിച്ചോ പരിശോധിക്കേണ്ട ഉത്തരവാദിത്വമോ ബാധ്യതയോ സ്പീക്കര്‍ക്കില്ല. എം.എല്‍.എമാര്‍ക്കെതിരേ കേസെടുത്ത് മുന്നോട്ടു പോവണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണം.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കലല്ല സ്പീക്കറുടെ ജോലി. നിയമത്തെ നിയമത്തിന്റെ വഴിക്ക് പോകാനനുവദിക്കണം. സ്പീക്കറുടെ നടപടികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ആശാസ്യമല്ല. അത് സഭയോടുള്ള അവഗണനയാണ്. രാഷ്ട്രീയമായ ആരോപണം ആര്‍ക്കും ഉന്നയിക്കാം പക്ഷെ നിയമസഭയുടെ കര്‍ത്തവ്യങ്ങളെ അതിന് വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ല. തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനു മുമ്പില്‍ സ്പീക്കര്‍ നിസഹായനാണെന്ന് കെ.എം ഷാജി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. സ്പീക്കര്‍ കേസ് തടുക്കേണ്ട, പക്ഷേ മുന്‍കൂര്‍ അറിയിക്കുകയന്ന മര്യാദയുണ്ട്. അനുമതി നല്‍കിയുള്ള ഉത്തരവിലെ തീയതിയില്‍ കൃത്രിമം കാണിച്ചെന്നും ഷാജി

ആരോപിച്ചിരുന്നു.