തിരുവനന്തപുരം: തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി വധശ്രമക്കേസ് പ്രതി പൂജപ്പുര സെന്‍ട്രന്‍ ജയിലില്‍ കഴിയുന്ന നസീമില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ രാത്രി നടത്തിയ റെയ്ഡിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. ജയിലിലെ ആശുപത്രി ഉള്‍പ്പെടെ 17 ബ്ലോക്കുകളിലാണ് റെയ്ഡ് നടത്തിയത്. നസീമിനു പുറമേ ആറ് സഹ തടവുകാരില്‍ നിന്നും കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കള്‍ പിടികൂടി.

ഇന്നലെ വൈകുന്നേരം ഏഴുമണി മുതല്‍ ഒന്‍പത് വരെയായിരുന്നു ജയില്‍ സൂപ്രണ്ട് ബി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജയിലിലെ എല്ലാ ബ്ലോക്കുകളിലും പരിശോധന നടത്തിയത്. നസീമിനെ പാര്‍പ്പിച്ചിട്ടുള്ള എട്ടാം ബ്ലോക്ക്, ഹോസ്പിറ്റില്‍ ബ്ലോക്ക്, നാല്, എട്ട്, പന്ത്രണ്ട് തുടങ്ങിയ ബ്ലോക്കുകളില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.

ജയിലില്‍ നിരോധിത ലഹരി വസ്തുക്കള്‍ കടത്തിയതുമായി ബന്ധപ്പെട്ട് നസീമടക്കം ഏഴ് തടവുകാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ട് പൂജപ്പുര പൊലിസിന് കത്ത് നല്‍കി.തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ സഹപാഠിയായ അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമാണ് നസീം.