ബാലരാമപുരം: ആര്‍.എസ്.എസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ രണ്ട് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം സ്വദേശികളും എസ്.ഡി.പി.ഐ പ്രവര്‍ത്തകരുമായ സിയാദ്, ഷമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ പിടികൂടിയ പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ജനുവരി 29ന് ബാലരാമപുരം ജംഗ്ഷനില്‍ ബി.ജെ.പിയുടെ ജനജാഗ്രതാ സദസ്സ് നടക്കുന്നതിന് മുമ്പ് ബാലരാമപുരം ജംഗ്ഷനില്‍ സംഘ്പരിവാറിനെ വിമര്‍ശിക്കുന്ന ബാനര്‍ കെട്ടാന്‍ ശ്രമിച്ചതിനാണ് പൊലീസ് സ്വമേധയ 153 എ.വകുപ്പ് ചുമത്തി കേസെടുത്തത്. ബാലരാമപുരം സ്റ്റേഷനിലെ ഒരു എ.എസ്.ഐ.യാണ് സുവോമോട്ടോ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ മതസ്പര്‍ധ വളര്‍ത്തുന്ന ബാനര്‍ എന്ന തരത്തിലാണ് 153 എ.വകുപ്പ് ചുമത്തിയതെന്നാണ് പൊലീസ് ഭാഷ്യം.

സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ബാലരാമപുരത്ത് പ്രതിഷേധ പ്രകടനം നടത്തി.